തിരുവനന്തപുരം: മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം. സി ജോസഫെയ്ൻ ആവശ്യപ്പെട്ടു . പയ്യന്നൂരിൽ 23കാരിയെ പെരുമ്പ സ്വദേശിയായ ഭർത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുമെന്നും അവർ അറിയിച്ചു.
കുറേ വർഷങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു വിവാദ വിഷയമാണ് മുത്തലാഖ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മത നിയമമാണിത്. രാജ്യത്ത് വിവാഹമോചനം നൽകേണ്ടത് കോടതിയാണെന്നും മത സംവിധാനമോ മത മേലദ്ധ്യക്ഷൻമാരോ മതനേതാക്കൻമാരോ അല്ലെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു. കുറിപ്പിലൂടെ മതനേതാക്കൻമാരുടെ സാന്നിധ്യത്തിൽ പോലും അല്ലാതെ സ്ത്രീയെ മൊഴി ചൊല്ലുന്ന അതിക്രൂരമായ രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. ഇത് മാറണം. സംഭവത്തിൽ കേരള വനിതാ കമ്മീഷൻ ശക്തമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും എം .സി ജോസഫെയ്ൻ വ്യക്തമാക്കി.
അഞ്ച് വർഷം മുമ്പ് വിവാഹം കഴിച്ച യുവതിയെ ഭർത്താവ് വെള്ളക്കടലാസിൽ കുറിപ്പെഴുതി നൽകി വിവാഹബന്ധം വേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ദമ്പതികൾക്ക് നാല് വയസ് പ്രായമുള്ള ഒരു മകനുണ്ട്. കഴിഞ്ഞ മാസം മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഒമ്പത് ദിവസത്തിന് ശേഷം ഭർത്താവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.








No comments:
Post a Comment